കോൺഗ്രസ് നേതാക്കൾ ശശീധരൻ കർത്തയുടെ കൈയിൽ നിന്നും വാങ്ങിയത് സംഭാവന:വി.ഡി. സതീശൻ
തിരുവനന്തപുരം:
കോൺഗ്രസ് നേതാക്കൾ ശശീധരൻ കർത്തയുടെ കൈയിൽ നിന്നും വാങ്ങിയത് സംഭാവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. അല്ലാതെ ആരെങ്കിലും വീട്ടിലെ തേങ്ങ വിറ്റ കാശുകൊണ്ടാണോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഫണ്ട് വാങ്ങുന്നുണ്ട്. അവരുടെ പ്രവർത്തനത്തിനും രാഷ്ട്രീയ പരിപാടികൾക്കും. പണം ആവശ്യമായി വരുന്നുണ്ട്. അപ്പോൾ വ്യവസായികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പണം വാങ്ങാറുണ്ട്. വിദേശ മലയാളികളിൽ നിന്നും പണം വാങ്ങിക്കും. പേരുകളിൽ പറഞ്ഞിരുന്നവരെല്ലാം വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ്. പാർട്ടി പണം പിരിക്കാൻ ഏൽപ്പിച്ചവരാണ് അവരെല്ലാം. കെപിസിസി നിർദേശ പ്രകാരമാണ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിശ്ചയിച്ചത്. സംഭാവന നൽകാൻ അവരെ അതാത് കാലങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
പാർട്ടി പരിപാടികൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയുമായിരുന്നു കോൺഗ്രസ് അന്ന് ഏൽപ്പിച്ചിരുന്നത്. ഇന്ന് തന്നേയും കെപിസിസി പ്രസിഡന്‍റ് സുധാകരനേയുമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ കെഎസ്ഐഡിസിക്ക് കൂടി പങ്കാളിത്തമുള്ള ബിസിനസ് നടത്തുന്ന വ്യവസായിയാണ് കർത്ത. അയാളിൽ നിന്നും സംഭാവന വാങ്ങിയതിൽ യാതൊരു തെറ്റില്ലെന്നും സതീശൻ പറഞ്ഞു.
വീണ വിജയൻ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ വിഷയമായതിനാലാണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതിയാരോപണം റൂൾ 15 പ്രകാരം സഭയിൽ ഉന്നയിക്കാനാവില്ലെന്നും അത് മറ്റൊരു അവസരം വരുമ്പോൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.