Tuesday, February 4, 2025
News SPECIAL

പ്രഭാതവാർത്താമുദ്ര

2023 ഒക്ടോബർ 16 തിങ്കൾ
1199 കന്നി 30 ചോതി
1445 റ : അവ്വൽ 30

◾വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണെന്നും കേരളത്തിന് അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും കടല്‍ക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചില്‍ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമര്‍ശനം.
◾വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവർകോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ.സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്‍, ഇകെ നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ തുറമുഖ മന്ത്രി അനുസ്മരിച്ചു.
◾തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ കഴക്കൂട്ടം സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു.സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനില്‍ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തു.അതേസമയം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
◾സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
◾ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.ക്യാമ്പുകളില്‍ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവനന്തപുരം താലൂക്കിലാണ് , ഇവിടെ 580 പേരാണുള്ളത്.
◾ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിയുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു.
◾അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
◾കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദി ശേഖറിനെ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ കൊലപ്പെടുത്തിയത്.
◾കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിനിടയില്‍ തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ നാളെ വിവരം അറിയുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അതേസമയം സുനില്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി ശരത്പ്രസാദിനെ തെരഞ്ഞെടുത്തു. ആരോപണങ്ങള്‍ നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
◾കരുവന്നൂര്‍ മാതൃകയില്‍ മറ്റ് വിഷയങ്ങളിലും ഇടപെടുമെന്നും നയതന്ത്ര അനുമതി ലഭിച്ചാല്‍ ദുബൈയിലും അദാലത്ത് നടത്തുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികള്‍ ദുബൈയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
◾കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് സിനിമയുടെ ചിത്രീകരണത്തിനിടെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അസര്‍ബൈജാനില്‍ വെച്ചായിരുന്നു അന്ത്യം.
◾മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.എസ്.ഗില്‍ അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തില്‍.
◾കാറും ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് തിരുവണ്ണാമലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 7പേര്‍ക്ക് ദാരുണാന്ത്യം. വിഴുപ്പുറത്ത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം.
◾ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡല്‍ഹി-എന്‍സിആറില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
◾നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാന്‍ ‘രാമായണ’ നടനെ കളത്തിലിറക്കി കോണ്‍ഗ്രസ്. രാമായണത്തിലെ ഹനുമാനായി വേഷമിട്ട ജനപ്രിയ നടന്‍ വിക്രം മസ്തലാണ് ബുധ്നി മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
◾പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബി.ജെ.പി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയുടെ ആരോപണം.