Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◾ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ശമ്പളവും പെന്‍ഷനും നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരാനും സാദ്ധ്യതയുണ്ട്.
◾ റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചതായും വിദേശകാര്യ വക്താവ് പറഞ്ഞു. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
◾ പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറി അനുവദിച്ചതിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ്. ബ്രൂവറി അനുമതിക്കായി ടെണ്ടര്‍ വിളിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിക്കാണ് അനുമതി നല്‍കിയതെന്നും നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നല്‍കിയതെന്നും എംബി രാജേഷ് വ്യക്തമാക്കി. മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കുമെന്ന് മദ്യനയത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
◾ സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോര്‍ട്ടിംഗിനിടെയുണ്ടായ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്‌സോ കേസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
◾ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകത്തില്‍ നടുങ്ങി നാട്. അയല്‍വാസിയായ ഋതു ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഋതുവെന്നും നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
◾ ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് .പി എസ്. ജയകൃഷ്ണന്‍ പറഞ്ഞു. മറ്റൊരു കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. മാനസിക പ്രശ്നം ഉണ്ടെന്ന കാര്യവും ചികിത്സ തേടിയിരുന്നു എന്നതും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
◾ എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനുനേരെ കയ്യേറ്റശ്രമം. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായത്. നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
◾ നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മിഷന്‍. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ‘ദിശ’ എന്ന സംഘടന യുവജന കമ്മിഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അധ്യക്ഷന്‍ എം. ഷാജര്‍ പറഞ്ഞു.
◾ സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം സംസ്‌കരിച്ചു. പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീര്‍ത്തായിരുന്നു ചടങ്ങുകള്‍. സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
◾ എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊളിക്കല്‍ ആരംഭിക്കും.
◾ ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദര്‍ശനം നാളെ രാത്രി അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയില്‍ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദര്‍ശനം. നാളെ അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്‍പില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും.
◾ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. പ്രോ വി സിയായി നിയമിച്ച ഡോ. കെ. ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം.
◾ മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസില്‍ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ തേടി നെതര്‍ലാന്‍ഡിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതര്‍ലാന്‍ഡ് സര്‍ക്കാരിന് ലെറ്റര്‍ റോഗടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
◾ മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാജിക് മഷ്റൂം പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.
◾ വണ്ടിപ്പെരിയാല്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയിയെ അറസ്റ്റു ചെയ്തു.
◾ ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിനെ തുടര്‍ ചികിത്സയ്ക്കായി ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപരിശോധനകള്‍ക്ക് ശേഷം പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യസ്ഥിതി ത്യപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭകാല ചികിത്സാ പിഴവാണ് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ആരോപണം.
◾ നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്.
◾ ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചന നല്‍കി കാലാവസ്ഥ വകുപ്പ് . ഞായറാഴ്ച 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഞായറാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കേസെടുക്കരുതെന്നും സാങ്കേതികത്വം മാത്രം മുന്‍നിര്‍ത്തി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു.
◾ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും സംസ്ഥാനം ഭരിക്കുന്ന ഡി.എം.കെ. സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തില്‍ രൂക്ഷമായ പരാമര്‍ശവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതും സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ തര്‍ക്കത്തില്‍ സുപ്രീം കോടതി ഇരുകൂട്ടര്‍ക്കും അന്ത്യശാസനം നല്‍കി.
◾ കൊല്‍ക്കത്തയില്‍ ആര്‍ജികര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര കൊലപാതകം നടന്നത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കിയിരുന്നു.
◾ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.
◾ മെട്രോയില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജ്രിവാള്‍ തുറന്ന കത്തെഴുതിയത്.
◾ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വരുന്നു. ലോസ് ആഞ്ചലസില്‍ വൈകാതെ ഇന്ത്യന്‍ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ബെംഗളുരുവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്റെ പ്രഖ്യാപനം.
◾ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭയുടെ അംഗീകാരം. 11 അംഗ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. ഇതേത്തുടര്‍ന്ന് കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. 33 അംഗ മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണു വിവരം. മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ നാളെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
◾ കേരള സ്‌കൂള്‍ കായിക മേളയില്‍ ഇനിമുതല്‍ കളരിപ്പയറ്റും മത്സര ഇനം ആക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞ മന്ത്രി അസോസിയേഷന്‍ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും ആരോപിച്ചു.
◾ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനു കണ്ടെയ്നര്‍ കൈകാര്യത്തില്‍ റെക്കോര്‍ഡ്; 2024 ല്‍ കൈകാര്യം ചെയ്തത് 840,564 ടിഇയു കണ്ടെയ്നറുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 17% വര്‍ധന. 2024ല്‍ ടെര്‍മിനലില്‍ എത്തിയത് 657 കപ്പലുകള്‍. ദക്ഷിണ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും വലിയ സിംഗിള്‍ വെസല്‍ കണ്ടെയ്നര്‍ കൈമാറ്റവും നടന്നു; എംഎസ്സി അറോറയുടെ 6,157 ടിഇയു കണ്ടെയ്നറുകള്‍. 365 മീറ്ററിലധികം നീളമുള്ള യുഎല്‍സിവികളും (അള്‍ട്ര ലാര്‍ജ് കണ്ടെയ്നര്‍ വെസലുകള്‍) ടെര്‍മിനലില്‍ എത്തി. വിദൂര കിഴക്കന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് മെഡിറ്ററേനിയന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലേക്കു നേരിട്ടുള്ള മെയിന്‍ ലൈന്‍ (മദര്‍ വെസല്‍) കണക്ടിവിറ്റിയാണു വല്ലാര്‍പാടം വാഗ്ദാനം ചെയ്യുന്നത്.