വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട്:
വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഒഡീഷ സ്വദേശികളായ ഗോർഡിയ,ഖനിപൂർ, രമേശ് ബാരിക്ക് (34),കൊർ ദ, ബാങ്കോയി ആകാശ് ബലിയാർ സിംഗ് (35), എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും മെഡിക്കൽ കോളജ് എസ്ഐ അരുൺ. വി. ആറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പോലീസും ചേർന്ന് പിടികൂടിയത്.
മെഡിക്കൽ കോളജ് വെള്ളിപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരത്തിൽ നടത്തിയ പരിശോധനയിലാണ് ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്തര കിലോ കഞ്ചാവ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. അതിഥി തൊഴിലാളികൾ ഏറെയുള്ള കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ഭാഗങ്ങൾ ഇതിനുവേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു. പകൽ സമയങ്ങളിൽ ജോലിക്ക് പോവുകയും പുലർച്ചയും രാത്രികാലങ്ങളിലും കഞ്ചാവ് വില്പന നടത്തിയും ആർക്കും സംശയം വരാത്ത വിധത്തിൽ ആണ് ഇവർ ഉമ്മളത്തൂർ ഭാഗത്ത് താമസിച്ചിരുന്നത്. പിടി കൂടിയ കഞ്ചാവിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും. ഡാൻസാഫ് ടീമിൻ്റെ ഈ മാസത്തെ അഞ്ചാമത്തെ വലിയ ലഹരിവേട്ടയാണ്
ഡാൻസാഫ് എസ്. ഐ മനോജ് ഇടയേടത് എസ്.ഐ, അബ്ദുറഹ്മാൻ കെ, അഖിലേഷ് കെ, അനീഷ് മൂസേൻവീട് , ലതീഷ് എം കെ, സരുൺ കുമാർ പി കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത് പി, മുഹമ്മദ് മഷ്ഹൂർ. കെ എം, മെഡിക്കൽ കോളേജ് എസ്. ഐമാരായ സന്തോഷ് സി,രാജേഷ് പി എസ്.സി. പി.ഒ. വിനോദ്, സി. പി. ഒ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.