Tuesday, February 4, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◾ കടല്‍ മണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം. കടലില്‍ മണല്‍ ഖനനം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നരേന്ദ്ര മോദിക്ക് കത്തുനല്‍കി. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുകയാണെന്നും, കടലില്‍ ഉപജീവനമാര്‍ഗം കണ്ടെത്തി ജീവിക്കുന്ന ലക്ഷകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്നും തീരക്കടല്‍ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും തീര ശോഷണത്തിനും കാരണമാകുമെന്നും വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കുന്നു.
◾ കടലില്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മല്‍സ്യത്തൊഴിലാളികള്‍. കൊല്ലം തീരക്കടലില്‍ മാത്രം മൂന്ന് മണല്‍ ബ്ലോക്കുകള്‍ ഖനനം ചെയ്യുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. നിയമ പ്രകാരം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ പറയപ്പെടുന്ന പദ്ധതിപ്രദേശമെന്നും സ്റ്റേറ്റിനേയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളേയും വിശ്വാസത്തിലെടുക്കാതെ കടല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അപകടം പിടിച്ചതാണെന്നും സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രതികരിച്ചു.
◾ ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നും എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നമനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാധിപത്യ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണമെന്നും ബീഹാറെന്നും കേരളമെന്നും ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താല്‍ ആദിവാസി വകുപ്പിന്റെ കാര്യത്തില്‍ ഉന്നതിയുണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം തരംതാണ പ്രസ്താവനയെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടില്ലെന്നും സി.കെ. ജാനു വിമര്‍ശിച്ചു. ഏറ്റവും താഴെതട്ടിലുള്ള ആദിവാസികള്‍ ഉയര്‍ന്നു വന്ന് അവരുടെ ഉന്നമനത്തിന് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചാല്‍ വിഹിതം കിട്ടുന്നത് ഇല്ലാതായിപോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോയെന്നും ജാനു ചോദിച്ചു.
◾ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ‘ഉന്നതകുലജാതര്‍’ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
◾ പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാന്‍ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. തന്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താന്‍ പറഞ്ഞത് മുഴുവന്‍ കൊടുത്തില്ലെന്നും അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജീര്‍ണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുന്‍പും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രസ്താവന പിന്‍വലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.
◾ വിവിധാവശ്യങ്ങളുന്നയിച്ച് കെ.എസ്. ആര്‍.ടി.സിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഐ എന്‍ ടി യു സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി ഡി എഫ്) പണിമുടക്കും. പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ ഒരു ദിവസം പണിമുടക്കുന്നതെന്ന് ടി ഡി എഫ് നേതാക്കള്‍ അറിയിച്ചു.
◾ മുനമ്പത്ത് വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയില്‍ കഴിയുന്ന 600 ല്‍ അധികം കുടുംബങ്ങളില്‍ ഒരാളെ പോലും അവിടെ നിന്നും കുടിയിറക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുനമ്പം സമരത്തിന്റെ ആദ്യം മുതല്‍ സമരത്തോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണെന്നും അവസാനം വരെ പാര്‍ട്ടി ഉണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമായിരുന്നെന്നും അതുകൊണ്ടാണ് ആ പരാമര്‍ശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തതെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ആ കാഴ്ചപ്പാടാണ് പാര്‍ട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂര്‍ സമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.
◾ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരായ പരാമര്‍ശം തിരുത്തി എം.വി. ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്. ജില്ലാ സമ്മേളനത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഒരുവാര്‍ത്തയും കിട്ടാത്തതിനെത്തുടര്‍ന്നുള്ള വാര്‍ത്താദാരിദ്ര്യത്തില്‍നിന്നുള്ള ആത്മവഞ്ചനാ വാര്‍ത്തയാണിതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. എഡിഎമ്മിന്റെ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരില്‍ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജന്‍ ഇപ്പോള്‍ വ്യക്തമാക്കി. പി പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ജയരാജന്‍ നേരത്തെ പറഞ്ഞത്.
◾ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും എന്‍.എസ്.എസ്. സമദൂരം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണെന്നും ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എന്‍.എസ്. എസിന് മനസിലായി എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും എന്നാല്‍ മറ്റു പലരും യോഗ്യരാണെന്നും എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കേരളത്തിലേക്ക് എയിംസ് വരുമെന്നും ആവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്ക്കായി വാദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ആലപ്പുഴയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും തന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
◾ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ ഷിജു എന്നയാള്‍ക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതടക്കം പത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് എസ് പി കെഎസ് സുദര്‍ശന്‍ വ്യക്തമാക്കിയത്.
◾ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ ‘ഗോവ ഗവര്‍ണറാക്കി’ ആന്റോ ആന്റണി എം.പി. അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടന വേദിയിലെ ആശംസാ പ്രസംഗത്തില്‍ ആയിരുന്നു ആന്റോ ആന്റണിയുടെ നാക്കുപിഴ. പ്രസംഗത്തിലെ തെറ്റിന്റെ കാര്യം ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെവിയില്‍ പറഞ്ഞപ്പോള്‍ ഗോവയോടുള്ള സ്നേഹം കൊണ്ടാണ് മാറിപ്പോയതെന്ന് പറഞ്ഞുകൊണ്ട് ആന്റോ ആന്റണി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
◾ വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എച്ച്എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പാണ് മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ എച്ച്എന്‍എല്ലിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡാക്കിയിരുന്നു
◾ നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുള്ളതായും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
◾ ലൈംഗിക പീഡനപരാതിയില്‍ നടനും ഭരണകക്ഷി എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, മുകേഷ് എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുകേഷിനെതിരായ കേസില്‍ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എം.എല്‍.എ സ്ഥാനത്ത് തുടരുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
◾ എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. ഭൂമിയുടെ തൊലി കീറിമുറിച്ച അവസ്ഥയിലേക്ക് എത്തിയെന്നും നാളത്തെ തലമുറയ്ക്ക് മദ്യം കുടിച്ച് ജീവിക്കാനാകില്ലെന്നും അതിന് ശുദ്ധജലം തന്നെ വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശക്തമായ പ്രതിഷേധം ഉയരാത്തത് കൊണ്ടാണ് ഭരണകൂടം ബ്രൂവറി പദ്ധതിയില്‍ നിന്ന് പിന്മാറാത്തതെന്നും മൗനം സമ്മതം എന്ന അവസ്ഥയിലേക്ക് എത്തിയത് എന്തുകൊണ്ട് എന്നറിയില്ലെന്നും 86 -ാം വയസിലെ പ്രതികരണം ഇനിയും നിശബ്ദനായി ഇരിക്കാന്‍ കഴിയാത്തത് കൊണ്ടെന്നും അദ്ദേഹം വിവരിച്ചു.
◾ പാലക്കാട് മദ്യനിര്‍മ്മാണ ശാലയ്ക്കുള്ള അനുമതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്ന് ഇടതുമുന്നണിയിലെ സഖ്യകക്ഷി ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്ജ്. പദ്ധതിയുടെ പോളിസി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം പ്ലാച്ചിമട പൂട്ടിച്ചെങ്കില്‍ ബ്രൂവറി ഒരു പ്രശ്നമാണോയെന്നും ചോദിച്ചു.
◾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലായിരിക്കും ഉയര്‍ന്ന ചൂട് അനുഭവപ്പെടുക.
◾ ഓട്ടോറിക്ഷ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലയന്‍വഴി ഭാഗത്ത് വച്ച് ആഷിബ് കുടുംബവുമായി സഞ്ചരിച്ച ബൈക്ക് മുന്നില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് നിര്‍ത്തിയതിനെതുടര്‍ന്ന് പിന്നിടിച്ച് അപകടം ഉണ്ടായി. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടെ ആഷിബ് കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് വച്ച് അയാളുടെ തലയ്ക്കു അടിക്കുകയുമായിരുന്നു.
◾ കൃഷിയ്ക്ക് ജൈവവളം തളിക്കാന്‍ ഇനി ഡ്രോണുകളും. കാഞ്ഞങ്ങാട് കൊളവയലില്‍ ചീരക്കൃഷിക്കാണ് ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തിയത്. സിപിസിആര്‍ഐയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണ പരിപാടി. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപിസിആര്‍ഐ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
◾ വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കള്‍ മൂന്നു പേരും തുല്യമായി നല്‍കി സംരക്ഷണം ഉറപ്പാക്കേണ്ടതാണെന്നും മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടര്‍ന്ന് അവരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.
◾ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകളുടെ അടുത്ത് നിന്ന് ജനങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റര്‍ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കള്‍ കൊണ്ട് വേര്‍തിരിക്കണമെന്നും ജില്ലാ കളക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായിട്ടുള്ള എറണാകുളം ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റര്‍ ആയിരിക്കണമെന്നും സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണെന്നും യോഗത്തില്‍ തീരുമാനിച്ചു. ആനയെഴുന്നള്ളിപ്പിനിടെ പാപ്പാന്മാര്‍ മദ്യപിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
◾ നാട്ടുകാര്‍ക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാന്‍ വനംവകുപ്പ് വെച്ച കൂട്ടിലായി. വളരെ ചെറുതായിരുന്ന കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത് വളര്‍ത്തിയ മലയണ്ണാന്‍ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്. സമീപ പ്രദേശങ്ങളിലെല്ലാം കറങ്ങി മലയണ്ണാന്‍ പ്രദേശത്തുള്ളവരെ ആക്രമിക്കുന്നതും കടിക്കുകയും ചെയ്യുന്നത് പതിവായതോടെ വലിയ ഭീതി ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
◾ മലപ്പുറം എളങ്കൂറില്‍ വിഷ്ണുജയെന്ന(26) യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് വിഷ്ണുജയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സൗന്ദര്യത്തിന്റെ പേരിലും ജോലി ഇല്ലാത്തതിന്റെ പേരിലും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സാണ് പ്രഭിന്‍.
◾ കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ഉപയോഗിച്ച് ബിജെപി. 12 ലക്ഷം വരെ നികുതി ഈടാക്കില്ല എന്ന നിര്‍ദ്ദേശം ദില്ലിക്കുള്ള സമ്മാനമെന്ന പരസ്യം നല്കിയാണ് ബി.ജെ.പി. പ്രചാരണം. പന്ത്രണ്ടു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്കേണ്ടതില്ല എന്ന തീരുമാനം ഒരു കോടി പേരെ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പത്ര പരസ്യങ്ങള്‍.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ട് പരാതി നല്‍കി അഭിഭാഷകന്‍. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നു എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം.
◾ സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സാങ്കേതിക പ്രശ്നം മൂലം റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
◾ ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ബി .ജെ .പി അക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വേണ്ടി ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഗുണ്ടകള്‍ വട്ടമിട്ടു നടക്കുകയാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.
◾ കേന്ദ്ര ബജറ്റില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരാശാജനകമായ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കേന്ദ്ര ബജറ്റ് കര്‍ണാടകക്ക് ഒന്നും നല്‍കിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിന് മുമ്പുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നുവെന്നും സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചുവെന്നും പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഒബിസി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പൊതു ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഒബിസി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിലവിലെ ചട്ടങ്ങള്‍ പുനഃപരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി കത്തയച്ചത്.
◾ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ലൈന്‍ ഡിജിസിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഫ്ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റിനെ അനുവദിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഡിജിസിഎ, എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് മേധാവിക്കും റോസ്റ്ററിംഗ് മേധാവിക്കും മറ്റ് എക്‌സിക്യൂട്ടീവുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ പിഴ ചുമത്താനുള്ള ഉത്തരവിട്ടത്.
◾ 30 പേരുടെ മരണത്തിനിടയാക്കിയ കുംഭമേള ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണം. തിക്കും തിരക്കും സൃഷ്ടിക്കാന്‍ ബാഹ്യ ഇടപെടലുണ്ടായോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കുംഭമേളയെ ഇടിച്ചുതാഴ്ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
◾ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
◾ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം. 54 പന്തില്‍ 135റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. 13 സിക്സും 7 ഫോറുകളും അടങ്ങിയതായിരുന്നു അഭിഷേക് ശര്‍മയുടെ ഇന്നിംഗ്സ്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ട് മാത്രമാണ് ഇന്ത്യക്കെതിരെ ചെറുത്ത് നില്‍പ്പ് നടത്തിയത്. ഈ ജയത്തോടെ ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കി. അഭിഷേക് ശര്‍മയെ കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് സീരീസിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *