Saturday, April 19, 2025
KERALA NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

◾ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . മാത്യു കുഴല്‍നാടനും കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
◾ മ്യാന്മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇത് വരെ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
◾ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം 47 ാം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. വേതനം വര്‍ദ്ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ യുഡിഎഫ് ഭരണത്തിലുള്ള ചില തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ തനത് ഫണ്ടില്‍ നിന്ന് തുക മാറ്റി വച്ചിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുക. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല.
◾ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ആലപ്പുഴ ജില്ലയില്‍ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
◾ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. മേയ് മാസത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
◾ ബിജെപിയുടെ കോര്‍ ഗ്രൂപ്പ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണ്. സംസ്ഥാന സമിതിയുടെ പുനസംഘടനയാണ് പ്രധാന അജണ്ട. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം കിട്ടാനിടയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചയാകും. തിരുവനന്തപുരത്ത് വിവി രാജേഷിനെതിരെ പോസ്റ്റര്‍ ഉയര്‍ന്നതും ചര്‍ച്ചക്ക് വരാനിടയുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
◾ സിപിഎം നേതാവ് പി.കെ. ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ചര്‍ച്ചയില്‍ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.
◾ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി.കെ. ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീര്‍പ്പ് രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ തന്റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു.
◾ കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചുവെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
◾ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹില്‍ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി അനൂപ് ജേക്കബ് എംഎല്‍എ പ്രഖ്യാപനം നടത്തി. ഹില്‍ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
◾ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
◾ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയില്‍ നിന്ന് പിന്മാറി അധ്യാപകര്‍. സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും അധ്യാപകര്‍ പൊലീസിനോട് പറഞ്ഞു. മലപ്പുറം ചെണ്ടപ്പുറായ എആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്റെ കാറിന് നേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത്.
◾ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യാന്‍ ആണ് കസ്റ്റഡി. രണ്ടാഴ്ച്ച മുന്‍പ്, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.
◾ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍. പത്തനംതിട്ട ജില്ല കളക്ടര്‍ക്ക് നല്‍കിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.നാരങ്ങാനം വില്ലേജ് ഓഫീസില്‍ ഇനി ജോലി ചെയ്യാന്‍ ഭയമെന്ന് ജോസഫ് ജോര്‍ജ് പറഞ്ഞു. ഭീഷണി ഫോണ്‍ കോളുകള്‍ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടര്‍ ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു.
◾ എറണാകുളത്ത് അയ്യമ്പുഴയില്‍ മദ്യലഹരിയില്‍ പൊലീസിനെ കയ്യേറ്റം ചെയ്ത് നേപ്പാള്‍ യുവതി. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു. ജീപ്പിനുള്ളില്‍ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി. നേപ്പാള്‍ സ്വദേശികളായ ഗീതയെയും സുഹൃത്ത് സുമനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലാണ് യുവതിയും സുഹൃത്തും ഉള്ളത്. മദ്യത്തിന് പുറമെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
◾ നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താല്‍ക്കാലിക നിയമനം നല്‍കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നല്‍കിയാണ് ഉത്തരവ്.
◾ പാലാ ഉള്ളനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തില്‍ ഉള്ളനാട് സ്വദേശി ജിതിന്‍ ചിറക്കല്‍ എക്സൈസ് പിടിയിലായി. ഇയാളുടെ കയ്യില്‍ നിന്ന് 300 പായ്ക്കറ്റ് മെഫന്‍ടെര്‍മിന്‍ സള്‍ഫേറ്റ് പിടികൂടിയിട്ടുണ്ട്. അര്‍ബുദരോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്.
◾ കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബീഹാര്‍ സ്വദേശിയായ13 കാരനായ സന്‍സ്‌കാര്‍ കുമാറാണ് ചാടിപ്പോയത്. കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പുണെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
◾ കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം സ്വദേശിയായ ബിസ്മി (41) യെ ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതാണ്. പക്ഷെ പഞ്ചായത്ത് ഓഫീസില്‍ എത്തിയില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിഴവങ്കുളം ജംഗ്ഷനില്‍ നിന്ന് ബിസ്മി ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
◾ ഇടുക്കി ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജനിച്ചപ്പോള്‍ ജീവനില്ലാതിരുന്നതിനാല്‍ കുഴിച്ചിട്ടതാണെന്നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവതി പൊലീസിനോട് പറഞ്ഞു.
◾ കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരുടെയും ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇന്നലെയാണ് യുവാവിനെ വീട്ടല്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായുള്ള വിപുലമായ അന്വേഷണത്തിലാണ് പൊലീസ്.
◾ ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ഒന്നാം പ്രതി ജോമോന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തി. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേര്‍ന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോള്‍ ജോമിനെയും വിളിച്ച് വരുത്തി. നാല് പേരും ചേര്‍ന്നാണ് ബിജുവിന്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
◾ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും 2000 ആരോഗ്യപ്രവര്‍ത്തകരെ പരിച്ചുവിട്ടു. എട്ട് ജില്ലകളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് പിരിച്ചുവിട്ടത്.
◾ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ 86 തടവുകാരെ മോചിപ്പിച്ചു. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 68 ലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.
◾ യുഎഇ ദിര്‍ഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെന്‍ഡ്രല്‍ ബാങ്കാണ് ദിര്‍ഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ`ഡി’യില്‍ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.
◾ ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഭിന്നശേഷിക്കാരായ നാല് കുട്ടികള്‍ മരിച്ചു. 16 പേര്‍ ഇതേത്തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്.
◾ ഹൈദരാബാദില്‍ നടന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3 പേര്‍ പൊലീസിന്റെ പിടിയില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സൈബര്‍ ക്രൈംസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പത്രക്കുറിപ്പില്‍ പറയുന്നു. തോട്ട ശ്രീനിവാസ റാവു (59), ലാം ജീവന്‍കുമാര്‍ (38), തമ്മിഷെട്ടി രഘുവീര്‍ (40) തുടങ്ങിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 85.47, പൗണ്ട് – 110.73, യൂറോ – 92.20, സ്വിസ് ഫ്രാങ്ക് – 96.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.81, ബഹറിന്‍ ദിനാര്‍ – 226.78, കുവൈത്ത് ദിനാര്‍ -277.18, ഒമാനി റിയാല്‍ – 221.96, സൗദി റിയാല്‍ – 22.78, യു.എ.ഇ ദിര്‍ഹം – 23.36, ഖത്തര്‍ റിയാല്‍ – 23.45, കനേഡിയന്‍ ഡോളര്‍ – 59.65.