സായാഹ്ന വാർത്താമുദ്ര
09-04-2025
◾ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഇ.ഡി. കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്ഐഒയോട് ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. രേഖകള്‍ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇ.ഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയില്‍ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
◾ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, എസ്എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു.
◾ വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. കേസ് തേച്ച് മായ്ച്ച് കളയാന്‍ കഴിയില്ല. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാന്‍ പോകുന്നുവെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍.
◾ എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണ്. കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നല്‍കുന്നുവെന്നും സാധാരണ പ്രവര്‍ത്തകരാണ് ഈ പാര്‍ട്ടിയുടെ ശക്തിയെന്നും നിങ്ങളില്ലെങ്കില്‍ ഈ പാര്‍ട്ടിയില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു
◾ സമുദായ നേതാക്കള്‍ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നും വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയാന്‍ കഴിയില്ലെന്നും ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
◾ കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇ.ഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കെ രാധാകൃഷ്ണന്‍ എംപി. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ പറഞ്ഞുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയില്‍ ചേരാതെ ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചര്‍ച്ച വേണമെന്ന നിലപാടില്‍ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു. മൂന്ന് വര്‍ഷമായുള്ള എതിര്‍പ്പ് തുടരാന്‍ സിപിഐയുടെ വിമുഖതയാണ് കാരണമായത് എന്നാണ് സൂചന.
◾ സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍. പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്.
◾ കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതിന് സസ്പെന്‍ഷനിലായ പൊലീസുകാര്‍ക്കെതിരെ നേരത്തെയും നടപടി. അച്ചടക്ക ലംഘനത്തിന് ഗ്രേഡ് എസ് ഐ സുമേഷ് ലാലിനെതിരെ റൂറല്‍ എസ് പി മുമ്പും നടപടിയെടുത്തിരുന്നു. സിപിഒ മഹേഷും സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ടയാളാണ്. ഡ്യൂട്ടിക്കിടെ മദ്യപിച്ച ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ച ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
◾ മുനമ്പം വഖഫ് കേസില്‍ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.
◾ മലപ്പുറത്തെ വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം തടയാന്‍ നടപടിയുമായി പൊലീസ്. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു.
◾ പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പില്‍ ആനന്ദ കുമാറിന് നിര്‍ണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.
◾ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനാണ് പിടിയിലായത്. ചെന്നൈയിലെ എന്നൂര്‍ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.
◾ ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നൗഷാദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി. സംഭവത്തില്‍ നൗഷാദിനെ ബലിയാടാക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
◾ തേനെടുക്കാന്‍ കാട്ടില്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയില്‍ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്.
◾ മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. വീട്ടില്‍ പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്നും വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേള്‍വിക്കാരന്‍ ആയിരുന്നു സിറാജുദ്ദീന്‍ എന്നും നൗഷാദ് അഹ്സാനി പറഞ്ഞു.
◾ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.
◾ മലപ്പുറത്ത് വീട്ടില്‍ നടന്ന പ്രസവത്തില്‍ യുവതി മരിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകാന്‍ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണെന്നും ഇത്തരം കുറ്റകരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
◾ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് നടപടി. കടമായി സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി.
◾ ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിന്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിന്റെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടില്‍ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീര്‍ പരാതി നല്‍കിയത്.
◾ തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി. രക്ഷിതാക്കളുടെ വിവാഹമോചന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി മൊഴി നല്‍കിയത്. സംഭവത്തില്‍ കോടതി നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
◾ അഴിമതിക്കേസില്‍ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിന് സസ്പെന്‍ഷന്‍. വനം മേധാവിയാണ് സസ്പെന്‍ഡ് ചെയ്തത്. പാലോട് റെയ്ഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിനാല്‍ സുധീഷ് കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു.
◾ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക.
◾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന സമയം സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.
◾ ഒഡീഷയില്‍ മലയാളി വൈദികന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വൈദികന്‍ പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ പൊലീസിലാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് എസ്പിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. പള്ളിയില്‍ എത്തി അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മാര്‍ച്ച് 22നാണ് പൊലീസ് പള്ളിയില്‍ കയറി ഫാദര്‍ ജോഷി ജോര്‍ജിനെയും സഹവികാരിയെയും പൊലീസ് മര്‍ദ്ദിച്ചത്.
◾ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. വികസിത രാജ്യങ്ങള്‍ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നുവെന്നും അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നതെന്നും അത് തിരിച്ചറിയാന്‍ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതെന്നും പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മ്മിച്ചവയാണ്. ഇപ്പോള്‍ എല്ലാത്തിന്റേയും ശില്‍പി താനാണെന്ന് മോദി പറയുന്നു. എത്ര പരിഹാസ്യമാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മോദിയുടെ സുഹൃത്തുക്കള്‍ക്ക് വിറ്റഴിക്കുന്നു. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വില്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.
◾ തുണി കഴുകാനുള്ള സോപ്പ് പൊടി മുതല്‍ എല്ലുകള്‍ ദുര്‍ബലമാക്കുന്ന മരുന്നുകള്‍ അടക്കം ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മ്മാണം. ബെംഗളൂരുവില്‍ 97 ഐസ്‌ക്രീം കടകള്‍ക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 220 ഐസ് ക്രീം കടകളില്‍ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവാരം കുറഞ്ഞ ഐസ്‌ക്രീം, ഐസ് കാന്‍ഡി, കൂള്‍ ഡ്രിങ്കുകള്‍ എന്നിവ വില്‍പ്പന നടത്തിയതിനാണ് നോട്ടീസ്.
◾ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ ഗുജറാത്ത് കോണ്‍ഗ്രസിലുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ ആരോപണം ശരിയാണെന്നും ജിഗ്നേഷ് മേവാനി. പാര്‍ട്ടി തിരിച്ചുവരുമെന്നും പുനസംഘടന പാര്‍ട്ടിയുടെ ശക്തി കൂട്ടുമെന്നും നേട്ടങ്ങളും, തിരിച്ചടികളും കൂട്ടായ ഉത്തരവാദിത്തമായി കാണണമെന്നും മേവാനി പറഞ്ഞു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 86.57, പൗണ്ട് – 110.85, യൂറോ – 95.36, സ്വിസ് ഫ്രാങ്ക് – 102.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.01, ബഹറിന്‍ ദിനാര്‍ – 229.66, കുവൈത്ത് ദിനാര്‍ -281.32, ഒമാനി റിയാല്‍ – 224.84, സൗദി റിയാല്‍ – 23.05, യു.എ.ഇ ദിര്‍ഹം – 23.56, ഖത്തര്‍ റിയാല്‍ – 23.94, കനേഡിയന്‍ ഡോളര്‍ – 60.87.