Saturday, April 19, 2025
KERALA NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

10-04-2025

◾ വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായതെന്നും ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാന്‍ വ്യവസ്ഥയില്ലേയെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി.
◾ മകള്‍ക്കെതിരായ എസ്.എഫ്.ഐ.ഒ. കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ലെന്നും കേസിനെ ഗൗരവത്തോടെ നേരിടണമെന്നും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
◾ അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷയുടെ പാര്‍ട്ടിയാകണം എന്ന നിര്‍ദ്ദേശവുമായി ശശി തരൂര്‍ എം.പി. വിമര്‍ശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോര എന്നും ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണ് മുന്നോട്ടു വയ്ക്കേണ്ടത് എന്നുമുള്ള തരൂരിന്റെ നിലപാട് പാര്‍ട്ടിയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളുടെ സൂചനയായി.
◾ ആശാ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുത അറിയാതെ എന്നാണ് മറുപടി. മറ്റന്നാള്‍ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.
◾ ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്റിലുകളാണ് പ്രചരിപ്പിച്ചതെന്നും താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണെന്നും പുറത്ത് അതിലും കുറവാണെന്നും സതീശന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂവെന്നും 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വി.ഡി. സതീശന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
◾ കേരളത്തിലെ കോണ്‍ഗ്രസിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരന്‍. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും പ്രവര്‍ത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേര്‍ പാര്‍ട്ടിയിലുണ്ടെന്നും അവരെയെല്ലാം മാറ്റിനിര്‍ത്തുമെന്നും മുരളീധരന്‍ പറഞ്ഞു. എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡിസിസികള്‍ക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
◾ ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ എന്‍. പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങിന് വിളിച്ചതിന് പിന്നാലെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് എന്‍. പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നുമാണ് എന്‍. പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എന്‍. പ്രശാന്ത് വീണ്ടും കത്തയച്ചു. ഏപ്രില്‍ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എന്‍. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടര്‍ പട്ടികയില്‍ സിപിഎം ചേര്‍ക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ആരോപണങ്ങളില്‍ സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷന്‍ പ്രതികരിച്ചു.
◾ കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതില്‍ ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ആശങ്കയില്‍. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
◾ പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എന്‍ജിഒ കോണ്‍ഫെഡറേഷന്റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെതെന്നാണ് സൂചന.
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി, നാലു വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞു.
◾ കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാര്‍ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചത്. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്.
◾ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.
◾ മലപ്പുറം ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തി രക്തം വാര്‍ന്ന് അസ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ മരണത്തില്‍ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങല്‍ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഫാത്തിമയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
◾ ഷോപ്പിംഗ് മാളില്‍ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിഐ മോശമായി പെരുമാറിയതായും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
◾ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഏപ്രില്‍ ഇരുപത് മുതല്‍ പഞ്ചായത്ത് തലം വരെ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്. പ്രചാരണപരിപാടികള്‍ക്കായി ദേശീയ തലത്തില്‍ ബിജെപി സമിതി രൂപീകരിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്.
◾ ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി.
◾ കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍സണ്‍, എസ് എന്‍ ജീവ, റിജില്‍ ജിത്ത്, കെ പി രാഹുല്‍ രാജ്, എന്‍ വി വിവേക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
◾ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. മുന്‍പ് നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
◾ വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപ നഷ്ടപ്പെട്ടു. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. മുംബൈയില്‍ മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്ത, എലത്തൂരില്‍ താമസിക്കുന്ന വയോധികനില്‍ നിന്നാണ് പണം തട്ടിയത്. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണില്‍ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു.
◾ കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടില്‍ നടത്തിയ എക്സൈസ് പരിശോധനയില്‍ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂര്‍ സ്വദേശി സംഗീതിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റെ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘം എത്തുമ്പോള്‍ സംഗീതും സുഹൃത്തുക്കളും ചേര്‍ന്ന് വില്‍പനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
◾ അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്‍ണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തല്‍. കേസില്‍ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്.
◾ 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ് ക്രിക്കറ്റ് ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ചതോടെ പവന്‍ വില വീണ്ടും 66,480 ല്‍ എത്തി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8560 രൂപയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രില്‍ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്‌ക്കൊപ്പമാണ് ഇന്ന് സ്വര്‍ണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയര്‍ന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 105 രൂപയിലെത്തി. അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 86.04, പൗണ്ട് – 111.01, യൂറോ – 95.21, സ്വിസ് ഫ്രാങ്ക് – 101.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.00, ബഹറിന്‍ ദിനാര്‍ – 228.24, കുവൈത്ത് ദിനാര്‍ -279.53, ഒമാനി റിയാല്‍ – 223.47, സൗദി റിയാല്‍ – 22.91, യു.എ.ഇ ദിര്‍ഹം – 23.49, ഖത്തര്‍ റിയാല്‍ – 23.63, കനേഡിയന്‍ ഡോളര്‍ – 61.25.

Leave a Reply

Your email address will not be published. Required fields are marked *