Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

2025 ഏപ്രിൽ 12 ശനി
1200 മീനം 29 അത്തം
1446 ശവ്വാൽ 13

◾ മലപ്പുറം ചുങ്കത്തറയിലെ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള യാഥാര്‍ഥ്യംവച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരേയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശമെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നതാണെന്നും മുഖ്യമന്ത്രി. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.
◾ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമ തര്‍ക്കങ്ങള്‍ക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എല്‍സ്റ്റണില്‍ കളക്ടര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് മുതല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ തുടങ്ങുമെന്നാണ് വിവരം.
◾ എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാല്‍ പിണറായി വിജയന്റെ പേരിലേക്ക് എത്തുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എക്സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള കരാര്‍ തുകയാണ് കൈമാറിയിട്ടുള്ളതെന്നും സാമ്പത്തിക ഇടപാട് സുതാര്യമാണെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ മാസപ്പടി കേസില്‍ വീണക്കെതിരായ കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് തള്ളി സിപിഐ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എല്‍ഡിഎഫിന്റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
◾ താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി തള്ളി. ജുവൈനല്‍ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്.
◾ ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
◾ മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്നലെ വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.
◾ വിവാദ മലപ്പുറം പ്രസംഗത്തില്‍ ക്ഷമാപണം നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ സന്നദ്ധത അറിയിച്ചെന്ന് ഐ.എന്‍.എല്‍ സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുള്‍ വഹാബ്. പരാമര്‍ശത്തില്‍ ഐഎന്‍എലിന്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണം. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
◾ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതല്‍ സപ്ലൈകോ വില്‍പന ശാലകളില്‍ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്കാണ് നാലു മുതല്‍ 10 രൂപ വരെ കിലോഗ്രാമിന് കുറയുക.
◾ മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
◾ മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്‌കരിച്ചു.
◾ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പോലീസ് ആദ്യ കുറ്റപത്രം നല്‍കി. ശേഷിക്കുന്ന 19 കേസുകളില്‍ മൂന്നുമാസത്തിനകം കുറ്റപത്രം നല്‍കാമെന്നും പോലീസ് അറിയിച്ചു. കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ നടപടി ഉണ്ടാവുമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.
◾ കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലില്‍ ഫാസ് എന്ന സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
◾ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഏഴര വര്‍ഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
◾ കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
◾ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം.
◾ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോര്‍ഡിന്റെ കണക്കുകള്‍ വിശദമാക്കുന്നു. 2030 ല്‍ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ ആകെ അവിദ്ഗധ തൊഴിലാളികളില്‍ അന്‍പത് ശതമാനത്തിലധികവും മറ്റുസംസ്ഥാനത്ത് നിന്നെത്തുന്നവരെന്നാണ് കണക്കുകള്‍ പറയുന്നത്.
◾ മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ താമസിപ്പിക്കുക എഎന്‍ഐ ആസ്ഥാനത്ത്. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. സിസിടിവി നിരീക്ഷണവും 24 മണിക്കൂറും സുരക്ഷാ കാവലുമുണ്ടായിരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂര്‍ ഹുസൈന്‍ റാണയെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യക്ക് കൈമാറിയത്.
◾ തമിഴ്നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തുമെന്നും എടപ്പാടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
◾ തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
◾ കര്‍ണാടകയില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ വച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 17-ന് ജാതി സെന്‍സസ് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ – സാമ്പത്തിക – വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് എന്നാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്.
◾ ബെംഗളൂരുവില്‍ ബൈക്കില്‍ ആണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ബുര്‍ഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. അഫ്രീദ് പാഷ, വസീം ഖാന്‍, മാഹിന്‍, മന്‍സൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾ വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. സ്വന്തം മണ്ഡലമായ വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *