പ്രഭാത വാർത്താമുദ്ര
2025 ഏപ്രിൽ 13 ഞായർ
1200 മീനം 30 ചിത്തിര
1446 ശവ്വാൽ 14
◾ അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍.ഐ.എ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.
◾ നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തില്‍ തന്നെ ബാധിക്കുന്നതാകും അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ഭരണപരിഷ്‌കാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന നാസയുടെ ചിറകരിയുന്ന ട്രംപിന്റെ ഈ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് തടയിടുമെന്നാണ് പ്രതീക്ഷ.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേരും സജീവ പരിഗണനയിലാണ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ.പി.സി.സി.പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിവി അന്‍വര്‍ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോല്‍വിയില്‍ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗം ആര് നടത്തിയാലും യുഡിഎഫ് അതിനെ എതിര്‍ക്കുമെന്നും, വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് ആലപ്പുഴയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി അനുകുലിക്കുകയാണ് ചെയ്തതെന്നും അമിത് ഷായും മുഖ്യമന്ത്രിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും വിഡി സതീശന്‍ ചോദിച്ചു.
◾ ജില്ലാ കമ്മിറ്റിയില്‍ നിന്നും സിപിഎം പ്രാദേശിക നേതാവ് പി.കെ. ദിവാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് വടകരയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ആള് കുറഞ്ഞതില്‍ മുഖ്യമന്ത്രി വേദിയില്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൃത്യ സമയത്ത് പരിപാടികള്‍ക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂര്‍ കാത്തിരുന്നിട്ടും സദസ്സ് നിറഞ്ഞില്ല. രണ്ട് മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിലാണ് വടകരയില്‍ നിന്നുള്ള പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റിയത്.
◾ പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ് .എസ് നേതാവ് കെ ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ബി ജെ പിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ എം പി. രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സമ്മതം കാക്കേണ്ടതില്ലെന്നും ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍ എസ് എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബി ജെ പിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു.
◾ വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താന്‍ പറഞ്ഞതെന്നും അത് തന്നെയാണ് ശിവന്‍കുട്ടിയും പറയുന്നതെന്നും പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ച് വലുതാക്കാണ്ടെന്നും വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു
◾ കോഴിക്കോട് രൂപത ഇനി അതിരൂപത. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലക്കലിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. ഇതോടെ മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുല്‍ത്താന്‍ പേട്ട്, കണ്ണൂര്‍ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങള്‍.
◾ ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കെട്ടിയത്. പരാതി കിട്ടിയെങ്കിലും ആശുപത്രിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് സൂപ്രണ്ട്.
◾ കണ്ണൂര്‍ മുണ്ടേരി കടവില്‍ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാക്കിര്‍ സിക്ദാര്‍, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.14 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
◾ ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം നടന്നത്.
◾ എറണാകുളം മഞ്ഞുമ്മല്‍ റെഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ അഭിജിത് (26), ബിപിന്‍ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്.
◾ കര്‍ണാടകയുടെ ജനസംഖ്യയില്‍ 70% ഒബിസി വിഭാഗമെന്ന് ജാതി സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയര്‍ത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.
◾ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജില്ലയില്‍ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം സസ്‌പെന്‍ഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്.
◾ അമേരിക്കയുടെ തീരുവ ഉയര്‍ത്തല്‍ കണക്കിലെടുത്ത് ശമ്പള വര്‍ധന മാറ്റിവെച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 2025 ഏപ്രിലില്‍ നല്‍കേണ്ടിയിരുന്ന വാര്‍ഷിക ശമ്പള വര്‍ധനയാണ് ടിസിഎസ് മാറ്റിവെച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.
◾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി മോഹന്‍ ബഗാന്‍. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ചരിത്രം നേട്ടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. എന്നാല്‍ 96-ാം മിനിറ്റില്‍ വലകുലുക്കി മക്ലാരന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡിനൊപ്പം ഐഎസ്എല്‍ കപ്പും മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 38 പന്തില്‍ 60 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 37 പന്തില്‍ 56 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 34 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 31 പന്തില്‍ 58 എയ്ഡന്‍ മാര്‍ക്രം ഇന്നിംഗ്‌സുകളുടെ മികവില്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 245 റണ്‍സ് നേടി വിജയമുറപ്പിച്ച പഞ്ചാബ് കിംഗ്സിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഒമ്പത് പന്തുകള്‍ ശേഷിക്കേ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തത് 36 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ മികവിലാണ്. എന്നാല്‍ അപ്രാപ്യമെന്ന് കരുതിയ കൂറ്റന്‍ റണ്‍മല താണ്ടാനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത് 55 പന്തില്‍ 141 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 37 പന്തില്‍ 66 റണ്‍സ് നേടിയ ട്രാവിസ് ഹെഡും ചേര്‍ന്നാണ്.