സായാഹ്ന വാർത്താമുദ്ര
2023 | ഒക്ടോബർ 19 | വ്യാഴം | 1199 | തുലാം 02 | തൃക്കേട്ട
◾ഗോതമ്പ് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ചു. ഗോതമ്പ് അടക്കം ആറ് ശീതകാല വിളകളുടെ താങ്ങുവിലയാണു കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഗോതമ്പിന് ഇതോടെ ക്വിന്റലിന് 2,275 രൂപയായി. ഗോതമ്പ് ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. വര്‍ധന പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷമേ വര്‍ധന പ്രാബല്യത്തിലാകൂ.
◾മൂന്നാറില്‍ ദൗത്യസംഘം കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചിന്നക്കനാലിലെ അഞ്ച് ഏക്കര്‍ ഏലത്തോട്ടമാണ് ആദ്യം ഒഴിപ്പിച്ചത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടനുസരിച്ചുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്.
◾വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിലെ ക്രെയിന്‍ ഒരാഴ്ചയായിട്ടും ഇറക്കാനായില്ല. ഉചിത സ്ഥാനത്തു കപ്പല്‍ അടുപ്പിച്ച് ക്രെയിന്‍ ഇറക്കാന്‍ വിദഗ്ധരായ ചൈനീസ് പൗരന്മാര്ക്ക് കപ്പലില്‍നിന്ന് തുറമുഖത്ത് ഇറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു കാരണം. കപ്പല്‍ എത്തി ആദ്യ മൂന്നു ദിവസം സംസ്ഥാന സര്‍ക്കാര്‍ കപ്പലിനു സ്വീകരണം നല്‍കാനായി ക്രെയിന്‍ ഇറക്കുന്നതു മാറ്റിവയ്പിച്ചിരുന്നു.
◾കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നല്‍കില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.
◾കുന്നംകുളത്ത് സംസ്ഥാന സ്കൂള്‍ കായികമേളയിലെ ലോംഗ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് കഴുത്തുകുത്തി വീണ് ഗുരുതര പരിക്കേറ്റു. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ച നിലയില്‍. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില, മകന് രോഹിത്, സുനിലയുടെ ചേച്ചിയുടെ മകന് സുബിന് എന്നിവരാണു മരിച്ചത്.
◾തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടി നിര്‍ദ്ദേശിച്ചെങ്കിലും ഒളിവില്‍ പോയ പ്രീതയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
◾യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് യമനിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമ്മ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾മൂന്നാറില്‍ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. മൂന്നാറിലേക്കു കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ കൈയേറ്റങ്ങള്‍ ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്റില്‍ കുറവു ഭൂമിയുളള്ളവരെ ഒഴിപ്പിക്കില്ലെന്നും റവന്യു മന്ത്രി കെ രാജന്. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്രയെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജന് പറഞ്ഞു.
◾മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പൊളിച്ചത് സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ.സുരേഷ് കുമാര്‍. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
◾ഇടതുപക്ഷത്തെ കേരളത്തില്‍ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജന്‍സിയും കരുതേണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്. സഹകരണ മേഖലയിലെ എന്‍ഫോഴ്സ്മെന്റ് പരിശോധനകളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്കു വിടണമെന്ന ഹര്‍ജി വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി മാറ്റി. കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
◾സീരിയല്‍ സംവിധായകന് ആദിത്യന് ഹൃദയാഘാതംമൂലം തിരുവനന്തപുരത്ത് അന്തരിച്ചു. 47 വയസായിരുന്നു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.
◾ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികള്‍ പുരോഗമിക്കുന്നത്. പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്.
◾പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് പോലീസ്. ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
◾ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര് മേധാവി അമിത് ചക്രവര്‍ത്തിയും നല്കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര് ഗവായി അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ- ബംഗ്ലാദേശ് മത്സരം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.28, പൗണ്ട് – 100.93, യൂറോ – 87.77, സ്വിസ് ഫ്രാങ്ക് – 92.58, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.51, ബഹറിന്‍ ദിനാര്‍ – 220.97, കുവൈത്ത് ദിനാര്‍ -269.24, ഒമാനി റിയാല്‍ – 216.36, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.67.