താമരശ്ശേരി ഷഹബാസ് വധക്കേസ്;കുറ്റാരോപിതരുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട്:
താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. റിമാൻഡിൽ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഷഹബാസിന്റെ കൊലപാതകത്തിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ആയുധം ലഭിച്ചത് രക്ഷിതാക്കൾ വഴിയാണെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, മുതിർന്നവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹബാസിന്റെ മാതാപിതാക്കൾ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ കണ്ടത്. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പിതാവ് ഇക്ബാൽ വ്യക്തമാക്കിയിരുന്നു. ട്യൂഷൻ സെന്ററിലെ തർക്കത്തിനൊടുവിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിലാണ് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.