Saturday, April 19, 2025
KERALA NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

◾ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
◾ നിയമസഭാ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍.പി എസ് ശ്രീധരന്‍പിള്ള. രാഷ്ട്രപതിക്ക് മുകളില്‍ ജുഡീഷ്യറി വന്നാല്‍ അപകടമുണ്ടോ എന്നും എന്ത് സംഭവിക്കും എന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജുഡീഷ്യറിയും ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുതെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരുന്നുവെന്നും അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ വിമര്‍ശനം.
◾ ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പണിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും സോഷ്യല്‍ മീഡിയ ഹൈപ്പില്‍ മാത്രമാണ് ചിലര്‍ക്ക് ക്രേസെന്നും പ്രെയ്സിങ്ങ് നോട്ട് നിര്‍ത്തി ഫയല്‍ നോട്ടിലേക്ക് ഉദ്യോഗസ്ഥര്‍ മാറണമെന്നും പറഞ്ഞ രാഹുല്‍ ഡിസിസി പ്രസിഡന്റിനെ നിയമിച്ചതില്‍ ഇത്തരം പോസ്റ്റിട്ടാല്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ലേയെന്നും ചോദിച്ചു.
◾ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ്. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
◾ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥന്‍. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറിയെന്നും അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥന്‍ വിവരിച്ചു.
◾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ ഗൂഢാലോചന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം കത്തില്‍ പറയുന്നു.
◾ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ദില്ലിയില്‍ കുരിശിന്റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുന്‍പേ പീഡാനുഭവം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുന്‍പേ കുരിശിന്റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍. രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടന്‍ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി.
◾ ബിജെപിക്കാര്‍ മുന്‍പ് കാല്‍വെട്ടുമെന്ന് പറഞ്ഞതാണെന്നും എന്നിട്ടും ഇപ്പോഴും അതേ കാലില്‍ തന്നെയാണ് താന്‍ നില്‍ക്കുന്നതെന്നും ഇനി തലയാണ് വെട്ടുന്നതെങ്കില്‍ അത് വെച്ച് കൊടുക്കാനും തയ്യാറാണെന്നും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപി ശ്രമിക്കുന്നത് അതിവൈകാരികത ഇളക്കിവിടാനാണെന്നും പേര് മാറ്റാതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പദ്ധതിക്കെതിരെയല്ല, പേര് മാറ്റാന്‍ മാത്രമാണ് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ക്ഷേത്രത്തില്‍ ഗണഗീതം പാടിയ ബിജെപിക്ക് വിപ്ലവഗാനം പാടി വഴിയൊരുക്കിയത് സിപിഎമ്മാണെന്നും ക്ഷേത്ര ഉത്സവങ്ങള്‍ അലങ്കോലമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും പറഞ്ഞു.
◾ ആര്‍ഡിഒ ഓഫീസുകളില്‍ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആര്‍ഡിഒ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂര്‍ എന്ന പേരിലുള്ള വിലാസത്തില്‍ നിന്ന് വന്ന മെയിലില്‍ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാന്‍ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല.
◾ അനര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാന്‍ വിചിത്ര ഉത്തരവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍. മറ്റാരോ നല്‍കിയ പരാതിയുടെ കൈപ്പട അനര്‍ട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാനാണ് ഉത്തരവിട്ടത്. അനര്‍ട്ടിലെ അഴിമതി സംബന്ധിച്ച് പരാതി നല്‍കിയ രണ്ടു പേര്‍ ഹിയറിങിന് എത്താത്തതാണ് ഉത്തരവിനു കാരണം.
◾ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജ് മാനേജ്മെന്റ് വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഎം. ലീഗ് നേതാക്കള്‍ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങള്‍ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാന്‍ നീക്കം നടത്തിയെന്നാണ് എം.വി.ജയരാജന്റെ ആരോപണം. കോളേജിന്റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്മെന്റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
◾ മുനമ്പത്തെ ബി ജെ പി ആര്‍ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഇപ്പോള്‍ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധത ആര്‍എസ്എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ തട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശാദായ തുക ക്ലാര്‍ക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ക്ലാര്‍ക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റില്‍ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാര്‍ക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനവിഭാഗം മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.
◾ അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക സതീഷ് എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തലേദിവസം പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
◾ പിഎം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്റെ പേരില്‍ സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്നും സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഘടകങ്ങളിലൊന്നാണ് പിഎം ശ്രീ പദ്ധതി. മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പിഎം ശ്രീയില്‍ ചേരാത്തതിനാല്‍ എസ്എസ്എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം.
◾ കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെ തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് പിടികൂടി. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയില്‍ പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് അലുവ അതുല്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുല്‍ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയില്‍ സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍.
◾ ആലപ്പുഴയില്‍ അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരന്‍ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു.
◾ നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ളയെന്ന് ബിജെപി. രാഷ്ട്രീയ പാര്‍ട്ടിയുടെ പണം, സ്വകാര്യ സ്വത്തു കൈക്കലാക്കാന്‍ ഉപയോഗിച്ചെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകയ്ക്കെതിരെയാണ് കേസെന്നും അത് റദ്ദാക്കാനുള്ള കോണ്‍ഗ്രസ് അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
◾ ഛത്തീസ്ഗഢിലെ ബസ്തറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹല്‍ദാര്‍, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), ബസ്തര്‍ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
◾ ഭാഷ മതമല്ലെന്നും ഭാഷ ജനങ്ങളെയും സമൂഹത്തെയും പ്രദേശത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സുപ്രീംകോടതി. ഉറുദു സൈന്‍ ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും നാനാത്വത്തിലെ ഏകത്വത്തില്‍ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
◾ ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിച്ച് സോണി മ്യൂസിക്. മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിരവധി കോപ്പിറൈറ്റ് കേസുകള്‍ പരാമര്‍ശിച്ചുകൊണ്ട് സോണി മ്യൂസിക് മിന്ത്രയില്‍ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്റെ വിവിധ ഗാനങ്ങള്‍ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 85.69, പൗണ്ട് – 113.75, യൂറോ – 97.46, സ്വിസ് ഫ്രാങ്ക് – 105.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.38, ബഹറിന്‍ ദിനാര്‍ – 227.33, കുവൈത്ത് ദിനാര്‍ -279.46, ഒമാനി റിയാല്‍ – 222.57, സൗദി റിയാല്‍ – 22.84, യു.എ.ഇ ദിര്‍ഹം – 23.32, ഖത്തര്‍ റിയാല്‍ – 23.45, കനേഡിയന്‍ ഡോളര്‍ – 61.59.

Leave a Reply

Your email address will not be published. Required fields are marked *